ഊട്ടി ടോയ് ട്രെയിൻ
ഊട്ടി ടോയ് ട്രെയിൻ
ഊട്ടി യാത്ര പ്ലാൻ ചെയ്തത് തന്നെ ടോയ് ട്രെയിനിൽ യാത്ര ചെയ്യാനാണ്. ബഡ്ജറ്റ് ട്രിപ്പ് ആയത് കൊണ്ട് എറണാകുളത്ത് നിന്ന് ട്രെയിനിൽ ആണ് പോയത്. അങ്ങോട്ടേക്കുള്ള യാത്രയിൽ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി വരെ ടിക്കറ്റ് കിട്ടാഞ്ഞത് കൊണ്ട്, തിരിച്ച് ഊട്ടി മുതൽ മേട്ടുപ്പാളയം വരെയുള്ള ടിക്കറ്റ് ആണ് ബുക്ക് ചെയ്തത്.
രാവിലെ തന്നെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഊട്ടി സ്റ്റേഷനിൽ എത്തി. ട്രെയിൻ വരുന്നത് വരെ കാണാൻ ഉള്ള കാഴ്ച്ചകൾ സ്റ്റേഷനിൽ തന്നെ ഉണ്ട്. പണ്ട് കാലത്ത് റെയിൽവേയിൽ ഉപയോഗിച്ചിരുന്ന സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം ഉണ്ട്. അവിടുത്ത കാഴ്ച്ചകൾ കണ്ടിട്ട് സ്റ്റേഷനിൽ വെച്ചിട്ടുള്ള ട്രെയിനിന്റെ എൻജിന്റെ അടുത്ത് നിന്ന് കുറച്ഛ് ഫോട്ടോസും എടുത്ത് കഴിഞ്ഞപ്പോഴേക്ക് ട്രെയിൻ എത്തി. ഞായറാഴ്ച്ച ആയത് കൊണ്ട് തന്നെ നല്ല തിരക്കാണ്. ഏകദേശം 9.20 ന് ഊട്ടി സ്റ്റേഷനിൽ നിന്ന് ട്രെയിൻ യാത്ര തുടങ്ങി.
ഊട്ടി ടൗണിനെ പിന്നിലാക്കി, ഊട്ടി ലയിക്കിന്റെ തീരത്ത് കൂടി ചൂളം വിളിച്ഛ്, ട്രെയിൻ പതുക്കെ നീങ്ങി. പൈൻ കാടുകൾക്ക് ഇടയിലൂടെ, പൂക്കൾ നിറഞ്ഞ താഴ്‌വരകൾക്ക് ഇടയിലൂടെ, വലിയ മലകൾക്ക് ഇടയിലൂടെ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ട്രെയിൻ കൂനൂർ സ്റ്റേഷനെത്തി.
കൂനൂർ സ്റ്റേഷൻ വരെയാണ് ഈ യാത്ര. കൂനൂർ നിന്ന് മേട്ടുപ്പാളയം വരെയുള്ള ട്രെയിൻ വൈകിട്ട് 3.30 ന് ആണ്. ഊട്ടി മുതൽ മേട്ടുപ്പാളയം വരെ ഒറ്റ ട്രെയിൻ കിട്ടാത്തത് കൊണ്ട് രണ്ടായിട്ടാണ് ബുക്ക് ചെയ്തത്. അത്കൊണ്ട്, കൂനൂർ ഇറങ്ങി സ്റ്റേഷനിൽ ഉള്ള ചായക്കടയിൽ നിന്ന് ഒരു ചായയും പരിപ്പ് വടയും കഴിച്ചു കൂനൂരിന്റെ കാഴ്ച്ചകളിലേക്ക് പോയി. ഇങ്ങനെ രണ്ട് ട്രെയിൻ ആയിട്ടാണ് ബുക്ക് ചെയ്യുന്നത് എങ്കിൽ ഇടക്ക് കിട്ടുന്ന 5 മണിക്കൂർ കൂനൂരിലെ കാഴ്ച്ചകൾ കാണാം.
ഊട്ടിയിൽ നിന്നും
കൂനൂർ വരെ ഡീസൽ എഞ്ചിനും,
കൂനൂർ മുതൽ മേട്ടുപാളയം വരെ
സ്റ്റീം എഞ്ചിനും ആണ് ഉപയോഗിക്കുന്നത്. കൂനൂർ സ്റ്റേഷനിൽ വെച്ച് ഡീസൽ എൻജിൻ മാറ്റി, സ്റ്റീം എൻജിൻ ഘടിപ്പിക്കുന്നത് കാണാം. മിക്കവരും ഈ കാഴ്ച്ച കാണാതെ ട്രെയിനിൽ കയറി ഇരിപ്പാണ്. ഇത് കണ്ടില്ലെങ്കിൽ ഒരു നഷ്ടം തന്നെ യാണ്. സ്റ്റീം എഞ്ചിനുമായി ട്രെയിൻ വൈകിട്ട് 3.30 തന്നെ സ്റ്റേഷനിൽ നിന്ന് എടുത്തു.
കൂനൂർ മുതൽ കാഴ്ചകളുടെ വസന്തം ആണ്. ചെറിയ ഗ്രാമങ്ങൾ, കൃഷി സ്ഥലങ്ങൾ, കോടമഞ്ഞിൽ പുതച്ച മലകൾ, പച്ച വിരിച്ച തേയില തോട്ടങ്ങൾ, ചെറിയ കുന്നുകൾ, പൂക്കൾ നിറഞ്ഞ താഴ്‌വരകൾ, ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ, പാലങ്ങൾ , തുരങ്കങ്ങൾ പിന്നെ കാടും. ഭാഗ്യമുണ്ടെങ്കിൽ മൃഗങ്ങളെയും കാണാം. ട്രെയിൻ യാത്ര ഏകദേശം 4 മണിക്കൂർ ആണ്. ഈ 4 മണിക്കൂറും നമുക്ക് മുന്നിൽ വ്യത്യസ്തമായ കാഴ്ച്ചകൾ ആണ്.
ട്രെയിൻ ഇടയ്ക്കിടയ്ക്ക് ഓരോ
സ്റ്റേഷനിൽ നിർത്തുന്നുണ്ട്, ഓരോ സ്റ്റേഷനും മനോഹരമാണ്.
ഒരു സ്റ്റേഷനിൽ നിന്ന്, ട്രെയിനിന് ആവശ്യമായ
വെള്ളം നിറക്കുകയും ചെയ്യുന്നുണ്ട്. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നിവയാണ് ഇതിനിടയിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകൾ. റാക്ക് റെയിൽവേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും അറിയപ്പെടുന്നു.
ഏറ്റവുമധികം ഇന്ത്യൻ സിനിമകളിൽ സ്ഥാനംപിടിച്ച ട്രെയിനും ഇത് തന്നെയാണ്. ദിൽസെയിലെ പാട്ടും, ഈ ട്രെയിനും ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. അത്രക്ക് ഭംഗിയാണ് ഓരോ ഫ്രെയിമുകളും. 1908ല്‍ ബ്രിട്ടീഷ്‌കാര്‍ നിര്‍മിച്ച ഈ റെയില്‍വേ ട്രാക്ക് ലോകത്ത് ഇപ്പോഴും ഉപയോഗിക്കുന്ന ചുരുക്കം ചില മീറ്റര്‍ ഗെജുകളില്‍ ഒന്നാണ്.
ട്രെയിൻ പോകുന്ന വഴിയിൽ 208 കർവുകളും, 16 തുരങ്കങ്ങളും
250 പാലങ്ങളും ഉണ്ട്.
റോഡുകൾക്ക് മീതെ 15 പാലങ്ങൾ ഉണ്ട്.
മണിക്കൂറിൽ 25 കിലോമീറ്ററാണ് പരമാവധി
വേഗത. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ ആണിത്.
നീലഗിരി എക്സ്പ്രസ്സിന്റെ ചരിത്രം ആരംഭിക്കുന്നത്
പതിനേഴാം നൂറ്റാണ്ടിലാണ്. പിന്നെയും പതിറ്റാണ്ടുകളെടുത്തിട്ടാണ് ഇത് യാഥാർഥ്യമാവുന്നത്. മേട്ടുപ്പാളയത്തിൽ നിന്നും നീലഗിരിയിലേക്ക് 1984 ലാണ് ഒരു തീവണ്ടിപ്പാത തുടങ്ങേണ്ടതിനെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുന്നത്. നീണ്ട 45 വർഷങ്ങൾക്കു ശേഷമാണ് സർക്കാരിന്‌റെ നടപടി ക്രമങ്ങളും മറ്റും പിന്നിട്ട് ഇത് യാഥാർഥ്യത്തിലേക്ക് വരുന്നത്.
1989 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകകയും യാത്രകൾക്കായി തുറന്നുകൊടുക്കുകയുംചെയ്തു. ആദ്യകാലങ്ങളിൽ കൂനൂർ വരെ മാത്രമായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. പിന്നീട് 1908 ലാണ് ഊട്ടി വരെ ഇതിന്റെ സർവ്വീസ് നീട്ടുന്നത്.
ഇനിയും ഈ യാത്രയെ കുറിച്ഛ് വർണ്ണിക്കുന്നതിനേക്കാൾ നല്ലത് കണ്ടറിയുന്നതാണ്. ഒരിക്കലെങ്കിലും ഈ യാത്ര ചെയ്തവർക്ക് ഒന്ന് കൂടി കാണാനും, ഇത് വരെ യാത്ര ചെയ്യാത്തവർക്ക് അത് അറിയാനും വേണ്ടി, ട്രെയിനിൽ പോകുമ്പോൾ കാണുന്ന കാഴ്ച്ചകളും, ട്രെയിനിന്റെ എൻജിൻ മാറ്റുന്നതും, എൻജിനിൽ വെള്ളം നിറക്കുന്നതും, എല്ലാം ചേർത്ത് ഈ യാത്രയുടെ വിശദമായ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.