മഞ്ഞിന്റെ ഊരിലൂടെ ഊട്ടിയിലേക്ക്..
അട്ടപ്പാടി മുള്ളി മാഞ്ചൂർ വഴി ഊട്ടിയിലേക്കുള്ള യാത്ര അനുഭവം
ആറ് വർഷങ്ങൾക്കു മുമ്പ് ഒരു പത്ര കട്ടിങ്ങ് കിട്ടി. മഞ്ഞിന്റെ ഊരിനെ കുറിച്ച് ഉള്ള ഒരു യാത്ര കുറിപ്പ് ആയിരുന്നു അതിൽ. വായിച്ചപ്പോൾ ഒരു പാട് ആഗ്രഹിച്ചു ആ റൂട്ടിലൂടെ ഒന്ന് പോവാൻ. അന്ന് ഇന്നത്തെപ്പോലെ ആയിരുന്നില്ല അട്ടപ്പാടി വഴി മഞ്ഞൂരിലേക്കുള്ള റോഡ്. ടാറിങ് പോലും ഇല്ലായിരുന്നു. വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു റോഡ്. ഓഫ് റോഡ് വാഹനങ്ങൾക്ക് അല്ലാതെ ആ റൂട്ടിലൂടെ പോകുവാൻ കഴിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ റൂട്ടിലൂടെ അന്ന് പോവാൻ കഴിഞ്ഞില്ല. പക്ഷെ അന്നത്തെ ആഗ്രഹം മനസ്സിൽ ഒരിക്കലും മായാതെ നിന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് ആഗ്രഹം നിറവേറ്റാൻ കഴിയുന്നത്.
Lock Down ന് ശേഷം യാത്രകൾക്ക് അൽപം നിയന്ത്രണം കുറഞ്ഞ് ടൂറിസം മേഖലകൾ സജീവമായിതുടങ്ങിയപ്പോൾ 6,7 മാസം വീട്ടിൽ ഇരുന്നതിന്റെ ബോറടി മാറ്റാൻ യാത്രക്ക് ഒരുങ്ങി. എങ്ങോട്ട് എന്ന് കൂടുതൽ ചിന്തിക്കാൻ നിന്നില്ല. പണ്ടു മനസ്സിൽ കയറിക്കൂടിയ മഞ്ഞിന്റെ ഊരിലേക്ക് തന്നെ യാത്ര പ്ലാൻ ചെയ്തു. കൂടെ എങ്ങോട്ട് എന്ന് പോലും ചോദിക്കാതെ ഇറങ്ങിപ്പോരാൻ തയ്യാറുള്ള രണ്ടു സുഹൃത്തുക്കളെയും കൂട്ടി. സബീൽ, റാസി,. പുലർച്ചെ നാലുമണിക്ക് തന്നെ Alto 800 മായി വീട്ടിൽ നിന്നും ഇറങ്ങി. പാണ്ടിക്കാട് ടൗണിൽ ചെന്ന് ഒരു ചായയും ചൂടോടെയുള്ള പഴംപൊരിയും കഴിച്ചു യാത്ര തുടങ്ങി. മേലാറ്റൂരും മണ്ണാർക്കാടും കഴിഞ്ഞു അട്ടപ്പാടി ചുരത്തിലേക്കുള്ള പ്രവേശന കവാടമായ ആനമൂളി ചെക്ക് പോസ്റ്റ് എത്തുമ്പോഴേക്കും പുറത്ത് വെളിച്ചം വെച്ചു തുടങ്ങിയിരുന്നു. അങ്ങനെ ചുരം കയറി വ്യൂ പോയിന്റിൽ വണ്ടി നിർത്തി ആ തണുത്ത കാറ്റും കൊണ്ട് അൽപ സമയം ചിലവഴിച്ചു. വീണ്ടും യാത്ര തുടർന്നു.
സൈലന്റ് വാലി ഉദ്യാനത്തിലേക്ക് സ്വാഗതം എന്ന ബോർഡ് വഴിയിൽ കണ്ടുതുടങ്ങി. ചുരം കയറി കഴിഞ്ഞു മുക്കാലി ജങ്ഷനിൽ എത്തി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോയാൽ സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്ക് പോവാം. പക്ഷെ നമ്മുടെ ലക്ഷ്യം മറ്റൊന്ന് ആയതിനാൽ വണ്ടി നേരെ ആനക്കട്ടി റൂട്ടിൽ വിട്ടു. പിന്നീട് അങ്ങോട്ട് റോഡിന്റെ ഇരുവശവും അടിപൊളി ഗ്രാമ കാഴ്ചകൾ നിറഞ്ഞത് ആയിരുന്നു. പോവുന്ന റൂട്ടിൽ മുള്ളിയിലെ കേരള തമിഴ്നാട് ചെക്ക് പോസ്റ്റ് എത്തുന്നതിനു മുമ്പ് ആയി എലച്ചിവഴി എന്ന സ്ഥലത്ത് വണ്ടി നിർത്തി. ചെറിയ ഒരു ഗ്രാമപ്രദേശം. അവിടെ ഉള്ള റോയൽ എന്ന ഹോട്ടലിൽ നിന്നും നല്ല ചൂടുള്ള പൊറോട്ടയും മുട്ടക്കറിയും കഴിച്ചു നേരെ വണ്ടി മുള്ളി ചെക്ക്പോസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങി. പോവുന്ന വഴിയിൽ വണ്ടി സൈഡ് ആക്കി തമിഴ്നാട്ടിലേക്കുള്ള എൻട്രി പാസും എടുത്തു യാത്ര തുടർന്നു. ദേ കാണുന്നു മുന്നിൽ STOP POLICE എന്ന് എഴുതിയ ചെറിയ ഒരു കമ്പി. വണ്ടി നിർത്തി വണ്ടിയുടെ ബുക്കും പേപ്പറും കൊണ്ട് നേരെ ചെക്ക് പോസ്റ്റിൽ പോയി പേര് ഫോൺനമ്പർ എങ്ങോട്ടാണ് പോവുന്നത് എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും കൊടുത്ത് തിരിച്ചു വന്നു വണ്ടിയിൽ കയറിയപ്പോൾ ഏമാൻമാർ അവിടെ ഇരുന്നു തന്നെ റിമോർട്ടിൽ അമർത്തി ചെക്ക് പോസ്റ്റ് ഉയർത്തി തന്നു. അവിടെ നിന്നും മുന്നിലേക്ക് നൂറു മീറ്റർ കാട്ടിലൂടെ ടാറിങ് പോലും നടത്താത്ത വഴിയിലൂടെ പോയാൽ തമിഴ്നാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റ്. അവിടെ ഇ-പാസും യാത്രയുടെ വിവരങ്ങളും കൊടുത്തു കഴിഞ്ഞിട്ടും അവർ വിടുന്നില്ല. കാരണം അവർക്ക് കിട്ടേണ്ടത് കിട്ടണം. അവസാനം നൂറു രൂപ കൊടുത്തു എന്നിട്ടാണ് അവർ നമ്മളെ കടത്തി വിട്ടത്. കൂട്ടത്തിൽ എവിടെയും വണ്ടി നിർത്തുകയോ സ്പീഡിൽ പോവുകയോ ചെയ്യരുത് എന്ന ഒരു ഉപദേശവും തന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് യാത്ര തുടർന്നു. മൃഗങ്ങളെ പ്രതീക്ഷിച്ച് ആയിരുന്നു യാത്ര എങ്കിലും ഒന്നിനെയും കാണാൻ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞു പോയപ്പോൾ ദേ കിടക്കുന്നു അടുത്ത ചെക്ക് പോസ്റ്റ് തമിഴ്നാട് പോലീസ് ചെക്ക് പോസ്റ്റ്. അവിടെയും എല്ലാ വിവരങ്ങളും കൊടുത്തു വണ്ടി ഫുൾ പരിശോധിക്കുകയും ചെയ്തു. തണ്ണി ഉണ്ടോ എന്ന് ഒക്കെ ചോദിച്ചു ഇല്ല എന്നു പറഞ്ഞെങ്കിലും അവരും നമ്മളെ കടത്തി വിടുന്നില്ല. അവർക്കും വേണം കാഷ്. അവസാനം അവിടെയും നൂറു രൂപ കൊടുക്കേണ്ടി വന്നു. എന്നിട്ടാണ് നമ്മളെ കടത്തി വിട്ടത്. തമിഴ്നാട് സർക്കാരിനെ രണ്ടു തെറിയും പറഞ്ഞു കൊണ്ട് ഞങ്ങളുടെ യാത്ര തുടർന്നു. അൽപം മുമ്പോട്ടു പോയപ്പോൾ വലത് സൈഡിൽ Canda Power House. അൽപ സമയം അവിടെയും ചിലവഴിച്ചു യാത്ര തുടർന്നു.
കുറച്ചു മുമ്പിലേക്ക് പോയപ്പോൾ 43 കൊടും വളവുകൾ നിറഞ്ഞ മുള്ളി ചുരത്തിലേക്ക് പ്രവേശിപ്പിച്ചു. ഒരു വിചനമായ റോഡ്. വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രമാണ് ഉള്ളത്. മുകളിൽ വ്യു പോയന്റിൽ വണ്ടി നിർത്തി താഴെയുള്ള മനോഹരമായ കാഴ്ചകൾ കണ്ടു യാത്ര വീണ്ടും തുടർന്നു. ചുരം കയറി കഴിഞ്ഞു മഞ്ഞിന്റെ ഊര് എന്ന് പറയപ്പെടുന്ന മാഞ്ചൂരിലേക്ക് എത്തുമ്പോൾ സമയം 2 മണി. രാവിലെ കഴിച്ചത് പൊറോട്ട ആയതിനാലാവും വിശപ്പ് തോന്നിയില്ല. അത് കൊണ്ട് അവിടുത്തെ മനോഹരമായ കാഴ്ചകൾ കണ്ട് അവിടെ നിന്നും ഊട്ടിയിലേക്ക് പോവാൻ തീരുമാനിച്ചു. മുമ്പിൽ കണ്ട പമ്പിൽ കയറി വണ്ടിയിലേക്ക് എണ്ണയും ഞങ്ങൾ ഒന്ന് ബാത്ത്റൂമിൽ ഒക്കെ പോയി ഫ്രഷ് ആയി അവിടെ നിന്നും ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടിയിലേക്ക് എത്തുന്നതിന് മുമ്പ് ഒരു പ്രശസ്തമായ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. ഊട്ടിയിലെ പ്രധാന ആകർഷണമായ മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള തീ വണ്ടി യാത്ര ഇതിന്റെ ഇടയിൽ വരുന്ന ഒരു പ്രതാനപ്പെട്ട റെയിൽവേ സ്റ്റേഷൻ ആണ് Lovedale എന്നറിയപ്പെടുന്ന റെയിൽവേ സ്റ്റേഷൻ. അവിടെ ഒന്ന് ഇറങ്ങി കുറച്ചു സമയം ചെലവഴിച്ചു. പിന്നീട് അവിടെ നിന്നും ഊട്ടിയിലേക്ക് യാത്ര തുടർന്നു. 4 മണിയോട് കൂടി ഞങ്ങൾ ഊട്ടിയിൽ എത്തി. അന്നത്തെ യാത്രയുടെ ക്ഷീണം മാറ്റാം എന്ന തീരുമാനത്തിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടലും തേടി ഞങ്ങൾ ഊട്ടിയിലെ തണുപ്പിലൂടെ യാത്ര തുടർന്നു....