വെള്ളച്ചാട്ടങ്ങളുടേയും കാട്ടാനകളുടെയും നാട്ടിലേക്ക്........
ഈറ്റക്കാടിന്റെയും ആനകളുടെ കൂട്ടത്തോടെയുള്ള വരവും ഒന്ന് കാണാൻ
മുന്നേ തന്നെ മാങ്കുളം - ആനക്കുളം പോയിട്ടുള്ള കല്ലാർ വട്ടിയാർ വഴി മാറ്റി ഇപ്രാവശ്യം മൂന്നാറിൽ നിന്നും ലക്ഷ്മി എസ്റ്റേറ്റ് വഴിയാക്കി എന്റെ യാത്ര...
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ‘മാങ്കുളം’ സ്ഥിതി ചെയ്യുന്നത്. മൂന്നാർ പല തവണ പോയിട്ടുണ്ടെങ്കിലും, മാങ്കുളം പേര് കൊണ്ട് പോലും പരിചിതമല്ലായിരുന്നു.
ഈ എസ്റ്റേറ്റിലെ തേയില തോട്ടങ്ങൾക്ക് മറ്റു തോട്ടങ്ങളെക്കാൾ എന്തെന്നില്ലാത്ത ഭംഗി തോന്നി. നല്ല ചിട്ടയോടെ ക്രെമീകരിച്ചിരിക്കുന്ന തേയിലതോട്ടങ്ങളും അതിനു ഇടയിലായി ചേർന്ന് കാണുന്ന കറുത്ത വലിയ പാറക്കല്ലുകളും കുറച്ച് കൂടി ആകർഷണീയത തോന്നി. ഈ വഴി പുതിയ അനുഭവമായിരുന്നെങ്കിലും ഇവിടുത്തെ റോഡിന്റെ ശോചനീയാവസ്ഥ വല്ലാതെ വിഷമിപ്പിച്ചു. ഇങ്ങോടെക്കുള്ള റോഡിൽ തീരെ വണ്ടികൾ കാണുന്നില്ല. റോഡ് വളരെ മോശമായതിനാലാവാം. എസ്റ്റേറ്റ് വഴിയിൽ നല്ല കാനന ഭംഗിയൊക്കെ ആണെങ്കിലും വന്യമൃഗങ്ങളെ കാണാൻ ചാൻസ് കൂടുതലാണ്... മാങ്കുളത്തേക്കുള്ളതായതിനാൽ ആനയാവാനാണ് കൂടുതൽ ചാൻസ്. റോഡിനു ഇരുവശത്തും കടിനോട് ചേർന്ന രീതിയിലെ തേയിലത്തോട്ടങ്ങളാണ്. ചെറിയ പേടിയൊക്കെ തോന്നുമെങ്കിലും അതൊന്നു ആസ്വദിക്കാമെന്നു ഞൻ വിചാരിച്ചു. ഇവിടുത്തുകാർ പറഞ്ഞയതനുസരിച്ചു പകൽ വലിയ കുഴപ്പങ്ങളൊന്നുമില്ല. വെളിച്ചം മങ്ങിയ നേരത്തു ഈ വഴി ആരും പോകാറില്ലത്രേ. ആനകൾക്ക് രാത്രി സഞ്ചാരമുള്ള വഴിയാണത്രെ..കുറച്ച് ദിവസങ്ങൾക്കു മുൻപ് ഈ ഭാഗത്തെവിടെയോ ഒരു വലിയക് പാറകെട്ടുകളിടായിൽ ഒരു പുലി കിടന്നുറങ്ങുന്നത് കണ്ടവരുണ്ട്. അന്ന് അതിൽ കുറച്ച് പേർ അതിന്റെ video ഫേസ്ബുക്കിൽ share ചെയ്തിരുന്നു.. അന്നു ആ video ഞാനും കണ്ടതാണ്. ഇപ്പോ ഏകദേശം സമയം കുറച്ച് വൈകിയത് കൊണ്ടും അത്ര നല്ലതല്ലാത്ത റോഡ് ആയതിനാലും മാങ്കുളത്തേക്ക് എത്രയും പെട്ടെന്ന് എത്താൻ ഞാൻ തീരുമാനിച്ചു. ഒടുവിൽ അവിടെ അടുത്തുള്ള ഒരു റിസോർട്ടിൽ എത്തി. അവിടത്തെ മാനേജർ എന്നോട് ആനയെ കാണാൻ ഇറങ്ങുന്നുണ്ടോ എന്ന് ചോതിച്ചു. അങ്ങനെയാണെങ്കിൽ മാങ്കുളത്ത് ആന ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു.കാണണമെന്നു ഒരു മോഹം തോന്നി. അപ്പോൾത്തന്നെ അവരുടെ ട്രെക്കിങ് ജീപ്പ് എടുത്തു മാങ്കുളത്തേക്ക്. അവിടെ ചെന്നപ്പോൾ കുട്ടിയും മുതിർന്നവർ ഉൾപ്പെടെ 8പേർ അടങ്ങുന്ന ഒരു ആനക്കൂട്ടം. അവിടെ കുറച്ച് ആളുകൾ കൂടി നിൽപ്പുണ്ട്.. ആളുകളെ ശ്രദ്ധിക്കാതെ വെള്ളം കുടിക്കുന്ന തിരക്കിലാണവർ.കുട്ടിയാന ഇടക്ക് മുകളിലേക്കു കയറാൻ ശ്രേമിച്ചെങ്കിലും മുതിർന്നയാൾ സമ്മതിച്ചില്ല. സമയം സന്ധ്യയായതിനാൽ photo എടുക്കാൻ സാധിച്ചില്ല. എന്നാലും ഒരെണ്ണം ഞാൻ ഒപ്പിച്ചു. സ്ഥിരമായി ആളുകൾ ഇവിടെ വരാറുള്ളതുകാരണം ആനകളൊന്നും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ഇത്ര സേഫ് ആയി ആനകളെ കാണാൻ പറ്റിയ സ്ഥലം വേറെയുണ്ടെന്നു എനിക്ക് തോന്നീട്ടില്ല. ആനകൾ ഇവിടെ പതിവായി വരുന്ന സ്ഥലമാണ്. ചിലപ്പോൾ ഒന്നിൽ കൂടുതൽ സംഘങ്ങളായി ആകും വരുക. കൂടുതലും വൈകിട്ട് വന്നു വെളുപ്പിനെ തിരിച്ചു പോവുന്ന പ്രകൃതക്കാർ ആണ്. ചിലർ പകലും വരാറുണ്ട്. അവിടേക്ക് വന്ന traveller ഒരെണ്ണം ഹോൺ അടിച്ചപ്പോൾ ആനകൾ ഒന്ന് പകച്ചെങ്കിലും forest ഓഫീസർ ഹോൺ അടിക്കരുതെന്നു ആവശ്യപ്പെട്ടു. വലിയ വണ്ടികളും ഹൊറണും ആണ് ആനകളെ ശല്യപെടുത്തുന്ന പ്രധാന വില്ലമ്മാർ. കുറച്ച് നേരം അവിടെ നിന്നു അവരുടെ വികൃതികൾ കണ്ടു നിന്നു. അതിനു ശേഷം റിസോർട് കാരുടെ തന്നെ ബുക്ക് ചെയ്ത ട്രീഹൗസിൽ പോയി സുഖമായി കിടന്നുറങ്ങി. കുറെ നാളായുള്ള ആഗ്രഹമാണ് ഒരു ട്രീഹൗസിലെ നൈറ്റ്. അതുകൊണ്ടാണ് മാങ്കുളം തന്നെ തെരഞ്ഞെടുത്തത്. അതിരാവിലെ തന്നെ ആനകളുടെ ചിന്നം വിളികേട്ടു എണീറ്റു. ആ ട്രീഹൗസിലെ മാങ്കുളത്തെ കാഴ്ചകൾ അതിമനോഹരമായിരുന്നു. മാത്രമല്ല, അപ്പുറത്തെ ചെരുവിലെ വലിയ മലനിരകളും താഴ്‌വാരവും വെള്ളച്ചാട്ടങ്ങളൊക്കെ ഇവിടുത്തെ അതി മനോഹര കാഴ്ചകളാണ്. വെളുപ്പിന് മാത്രമാണ് ഇവിടെ കുറച്ച് തണുപ്പുള്ളത്. 120 വർഷം പഴക്കമുള്ള സുറുക്കി എന്ന പലമാണ് ഇവിടെ പ്രധാന കാഴ്ചകളിൽ ഒന്ന്. അവിടെ അടുത്ത് തന്നെയായിരുന്നു സുറുക്കി പാലം. കൊച്ചിയിൽ നിന്നും ആലുവ വഴിക്കാണ് പണ്ട് ബ്രിട്ടീഷുകാർ മൂന്നാർ എത്തിയത് എന്നാണ് പറയപ്പെടുന്നത്. അന്ന് അവർ 1900 ഇൽ പണിത പാലമാണത്രേ ഈ സുറുക്കി പാലം. അവർ പറഞ്ഞതനുസരിച്ചു ശർക്കരയും കുമ്മായവും കുഴച്ചാണ് ഇത് ഉണ്ടാക്കിയത്. 1924 ലേയും 2018 ലും ഉണ്ടായ പ്രളയങ്ങളെ ഈ പാലം നിഷ്പ്രയാസം അതിജീവിച്ചു. പാലാരിവട്ടം പാലവും നമുക്ക് ശർക്കരയും കുമ്മായവും കുഴച്ചു ഉണ്ടാക്കാൻ ഒരു ശ്രമം നടത്തണം എന്നാണ് അത് കേട്ടപ്പോൾ തോന്നിയത്. അങ്ങനെ രാവിലെ തന്നെ റിസോർട്ടിൽ നിന്നു നല്ല കട്ടൻകാപ്പി കുടിച്ച് നേരെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോയി. വെള്ളച്ചാട്ടത്തിന്റെ മുകളിലത്തെ വ്യൂ കണ്ടപ്പോൾ കുറച്ച് കൂടി നന്നായി കാണണം എന്നൊരു ആഗ്രഹം തോന്നി. അതുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ നേരെ നടുഭാഗത്തു വന്നു നിന്നു.
ഹാാാാ....... കിടു ഫീൽ...........
നിറയെ വെള്ളച്ചാട്ടങ്ങൾ ഉള്ള ഒരു സ്ഥലം വല്ലാതെ ആകർഷിച്ചു. അവിടെ തെളിഞ്ഞ വെള്ളത്തിൽ ഇറങ്ങി പുഴ കടക്കാം. ഐസ് പോലെ തണുത്ത വെള്ളത്തിൽ ഇറങ്ങി പുഴയുടെ കുറുകെ നടക്കുന്നത് നല്ലൊരു അനുഭവം ആയിരുന്നു. മുട്ടോളം വെള്ളം ഉണ്ടായിരുന്നൊളെങ്കിലും നല്ല ഒഴുക്ക് കാരണം പലപ്പോഴും വീണു പോകുമോ എന്നു വരെ തോന്നി. ഇറങ്ങുന്ന ഭാഗം കുറച്ച് കൂടി കുത്തനെ ആണെങ്കിലും സൂക്ഷിച്ചു ഇറങ്ങിയാൽ പേടിക്കാനില്ല.
അവിടന്ന് നേരെ പാലം കടന്നു കുത്തിലെ മുകൾ ഭാഗത്തുള്ള കുളിക്കടവിലേക്ക്. ആ കടവിൽ കുറച്ച് നേരം ഫ്രണ്ട്സുമായി കളിയും ചിരിയുമായി ജീപ്പ് സഫാരി എന്നപേരിൽ കാണിക്കുന്ന സ്ഥിരം വെള്ളം തെറിപ്പിക്കൽ പേരിട്ടുപാടി ഒക്കെ കണ്ടുപോന്നു.
അവിടന്ന് ഇറങ്ങി ആനക്കുളത്തേക്ക് പോകുന്ന വഴിക്ക്, വെള്ളപൊക്കത്തിൽ നല്ലതണ്ണിയാറ് വഴി മാറി ഒഴുകിയ സ്ഥലത്തു കുറച്ചു നേരം സമയം ചിലവഴിച്ചു. പുഴയുടെ തീരത്തു നിറയെ തവിട്ടു നിറമുള്ള ഉരുളൻ കല്ലുകൾ ആയിരുന്നു. ആറിന് കാവൽ എന്ന പോലെ മലകളും നിലകൊണ്ടു. ശെരിക്കും ഉത്തരേന്ത്യയിലെ ദൃശ്യങ്ങളെ വെല്ലുന്ന ദൃശ്യം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.
മൂന്നാറിനെ വെല്ലുന്ന പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഭൂപ്രദേശമാണ് മാങ്കുളം. ടൂറിസം അധികം വികസിക്കാത്ത കൊണ്ട് വലിയ കെട്ടിടങ്ങൾ ഒന്നും പ്രകൃതിയുടെ ഭംഗി നശിപ്പിക്കാൻ പണിതുയർത്തിയിട്ടില്ല. മൂന്നാറിനെ അപേക്ഷിച്ചു പതിമടങ്ങു ശുദ്ധമായ വായുവും, പ്രകൃതിയും ഒക്കെ ആസ്വദിക്കാൻ മാങ്കുളം അവസരം ഒരുക്കുന്നു. തേയിലത്തോട്ടങ്ങളുടെ ഹരിതാഭയും, മലയാറ്റൂർ വനത്തിന്റെ വന്യതയും ഒരു പോലെ ആസ്വദിക്കാൻ ഇവിടെ പറ്റും. എന്തു കൊണ്ടും മൂന്നാറിനെക്കാട്ടിലും എനിക്ക് ഏറേ ഇഷ്ടം തോന്നിയത് മാങ്കുളം തന്നെയാണ്. മാങ്കുളത്തു പല സ്ഥലങ്ങളിലും മൊബൈൽ റേഞ്ച് വളരെ കുറവാണ്.
വരുന്ന വഴി റോഡിന്റെ അവസ്ഥയും ചുറ്റും തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈറ്റക്കാടിന്റെ ഭീകരതയും ആനചൂരിന്റെയും ഗന്ധത്തിലൂടെ തിരിച്ചു നാട്ടിലേക്ക്.