Red Fort Delhi
Red Fort
Delhi
Delhi
ഡൽഹി
Red Fort( ചെങ്കോട്ട )
ഏതൊരു ടൂറിസ്റ്റ് സ്ഥലത്തും കാണുന്നതുപോലെ തന്നെ അവിടെ വന്നിരിക്കുന്ന സഞ്ചാരികളെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ഞങ്ങളായിട്ട് അതിന് ഭംഗം വരുത്തണ്ട എന്ന മട്ടിൽ പശ്ചാത്തലത്തിൽ വരുന്ന മനോഹരമായ ആ കോട്ടയുടെ ഓരോ ഭാഗങ്ങളേയും ഞങ്ങളേയും കൂട്ടി കാമറയിൽ ഒപ്പിയെടുക്കാൻ ഒട്ടും മടി കാണിച്ചില്ല. ഒരു പക്ഷെ ലോകത്തിലെ തന്നെ മനോഹരമായ കോട്ടകളിലൊന്നായിരിക്കുമിത്.
പേരിലുള്ള പോലെ തന്നെ ചുമന്ന കല്ലു കൊണ്ട് നിർമ്മിച്ച തലയെടുപ്പോടെ നിൽക്കുന്ന ആ സ്മാരകം ,ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകം എന്നു നിസ്സംശയം പറയാം. അകത്തേക്ക് കയറാനായി ചെന്നപ്പോഴാണ് പറയുന്നത് ടിക്കറ്റ് വേണമെന്ന്. അത് വിൽക്കുന്ന സ്ഥലം ദൂരെയാണ്. അതിന് മുൻപിൽ കൂടിയാണ് ഞങ്ങൾ നടന്ന് ഇവിടേക്ക് എത്തിയത്. ഇനി തിരിച്ചൊരു നടപ്പ്…? ടിക്കറ്റ് കൗണ്ടറിന്റെയടുത്ത് 'ടിക്കറ്റ് വിൽക്കുന്ന സ്ഥലം' എന്നൊരു ബോർഡ് അവർക്ക് വച്ചു കൂടായിരുന്നോ ? , എന്ന് വെറുതെ മോഹിച്ചു. കൊറോണക്കാലത്തിന് മുൻപുള്ള യാത്രയായതുകൊണ്ട് മാസ്കും സാനിറ്റെസറും വേണ്ട പകരം 'സെക്യൂരിറ്റി ചെക്ക് ' ആണുള്ളത്. രാവിലെയായതു കൊണ്ട് തിരക്കില്ല.
മുഗൾ ചക്രവർത്തിയായ ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്നും ദില്ലിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ചുവന്ന മണൽക്കല്ലിന്റെ കൂറ്റൻ മതിലുകളാണ് ചെങ്കോട്ട എന്ന പേര് കിട്ടാനുള്ള കാരണം. പേർഷ്യൻ, തിമൂറിഡ് , ഇന്ത്യൻ വാസ്തുവിദ്യ എന്നിവയുടെ സവിശേഷങ്ങൾ സമന്വയിപ്പിക്കുന്ന ഒരു സ്മാരകമാണിത്. പിന്നീടുണ്ടായ യുദ്ധങ്ങളിലും ബ്രിട്ടീഷുകാരുടേയും ആക്രമണത്തിലും കലാസൃഷ്ടികളും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടു….. ഉറക്കം തൂങ്ങി കേട്ടിരുന്ന ആ പഴയ ചരിത്ര ക്ലാസ്സുകളോ യാതൊരു താൽപ്പര്യമില്ലാതെ കാണാതെ പഠിച്ചതൊക്കെ മുൻപിൽ കണ്ടതിന്റെ അമ്പരപ്പോ എന്നറിയില്ല. കൂട്ടുകാരി ആകെ മൗനത്തിലാണ്. ആകെയൊരു ദേശഭക്തി വന്ന മട്ടിലാണ്.
" ജയ്ഹിന്ദ് ….. ജയ്ഹിന്ദ് " നമ്മളൊക്കെ ആദ്യമായിട്ട് സ്വാതന്ത്ര്യദിനാഘോഷം TV യിൽ കണ്ടതോർക്കുന്നുണ്ടോ? അവൾ ഏതോ ലോകത്ത് നിന്ന് തിരിച്ചെത്തിയെന്ന് തോന്നുന്നു. ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോഴാണ് TV യുടെ വരവ്. ശരിയാണ്, സ്കൂളിലും കവലകളിലുമൊക്കെയായി ഒതുങ്ങിയിരുന്ന പതാക ഉയർത്തൽ ചടങ്ങിന് പുതിയൊരു കാഴ്ച സമ്മാനിച്ചത് TV യിലൂടെയായിരുന്നു. അന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ആകെ മനസ്സിലായതും ' ജയ്ഹിന്ദ്' ആയിരിക്കും. അതൊക്കെ കാണാനും ഏറ്റു പറയാനും വല്ലാത്ത ആവേശമായിരുന്നു.എല്ലാ വർഷവും 15/ ഓഗസ്റ്റ് ന് നമ്മുടെ പ്രധാനമന്ത്രി ഇതിന്റെ പ്രധാന കവാടത്തിന് മുകളിൽ പതാക ഉയർത്തുകയും അതിനെ തുടർന്നുള്ള പ്രസംഗം TV യിലൂടെ സംപ്രക്ഷേണം ചെയ്യാറുണ്ടെങ്കിലും ഇന്നതിന് വലിയ പ്രാധാന്യമൊന്നും തോന്നാറില്ല.
കോട്ടയ്ക്കകത്ത് ദിവാൻ ഇ ഖാസ് , ദിവാൻ ഇ ആം, മും താജ് മോഹൽ, ഹീര മഹൽ തുടങ്ങി നിരവധി പ്രത്യേക സ്ഥലങ്ങളുണ്ട്. എല്ലാ സ്ഥലങ്ങളും സന്ദർശകർക്കായി തുറന്നിട്ടില്ല. ഇന്ത്യൻ പുരാവസ്തു മ്യൂസിയവും യുദ്ധസ്മാരക മ്യൂസിയവുമുണ്ട്. വളരെ വലിയ സ്ഥലമാണ്. എല്ലാം ചുറ്റിക്കറങ്ങി കാണാൻ 3 - 4 മണിക്കൂർ ആവശ്യമാണ്.ഞങ്ങൾക്ക് അത്രയും സമയമില്ലാത്തതിനാൽ ഒരു ഓട്ട പ്രദക്ഷിണം നടത്തി തിരികെ പോന്നു. വൈകുന്നേരങ്ങളിൽ മുഗൾ ചരിത്രം വിവരിക്കുന്ന sound - light show യുമുണ്ട്.
" ഇറുപത് പറ്റില്ല ഇറുപത്തി അഞ്ച് വേണം" …. ഒരു നിമിഷം ഞങ്ങൾ അന്തം വിട്ടു. നമ്മൾ ഇയാളോട് ഹിന്ദി അല്ലെ പറഞ്ഞത്, ഇനി ഇപ്പോൾ ഹിന്ദിയൊക്കെ ഇങ്ങനെയായോ? അവിടെയുള്ള കരകൗശല കട സന്ദർശിച്ചപ്പോൾ ഉള്ള അനുഭവമാണ്. രാവിലെയായതു കൊണ്ട് ഏതാനും കടകൾ തുറന്നു വരുന്നതേയുള്ളൂ. ഡൽഹിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്. അവിടെ സന്ദർശിച്ചിരിക്കുന്ന മലയാളികൾ അവരെയെല്ലാം മലയാളം പഠിപ്പിച്ചിരിക്കുന്നു. അല്ലാതെന്തു പറയാൻ!
ചാന്ദിനി ചൗക്ക്, പഴയ ഡൽഹിയുടെ ഹൃദയഭാഗം. തെരുവുകളിലെ വശങ്ങളിലുള്ള പലതരം Whole sale ലും അല്ലാത്തതുമായ കടകളാണവിടെ. വേണമെങ്കിൽ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ഏരിയ എന്നു പറയാം. 'പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന പോലെയാണ് മെട്രോ പണിക്കായിട്ട് റോഡെല്ലാം കുഴിച്ചിട്ടിരിക്കുന്നത്. ചെങ്കോട്ട സന്ദർശനം കഴിഞ്ഞു പുറത്തിങ്ങിയ ഞങ്ങൾക്കാണെങ്കിൽ വിശപ്പിന്റെ വിളിയും. പണ്ടെങ്ങോ അവിടെ സന്ദർശിച്ചപ്പോൾ , മാക്ഡോണലിൽ ( Mac Donald) പോയത് ഓർമ്മയുണ്ട്. ആ തിരക്കിനിടയിൽ എവിടെയാണെന്ന് മനസ്സിലാവുന്നുമില്ല. അങ്ങനെയാണ് ഒരു ഓട്ടോയിൽ കയറിയത്. ആ യാത്ര അടുത്തൊരു 'ദില്ലി ദർശൻ' ആയിയെന്നു പറയാം.
മിനിമം ചാർജ്ജ് 30 രൂപ കൈയ്യിൽ പിടിച്ചാണ് ഇരുന്നത്. വളഞ്ഞ് മൂക്കിൽ തൊടുന്ന രീതിയിലുള്ള യാത്രയായതു കൊണ്ടാകാം 40 രൂപ വേണമെന്ന് ഓട്ടോക്കാരൻ . പഴസ് എടുക്കുന്നതു കണ്ട് ഒരു കൊച്ചു കുട്ടി ഭിക്ഷക്ക്. ആ കുട്ടിക്ക് രണ്ടു രൂപയും ഓട്ടോക്കാരന് 10 രൂപയും കൊടുത്തു വന്നപ്പോൾ അയാൾ പറയുന്നു. ആദ്യം 20 രൂപയാണ് തന്നത്. പത്ത് രൂപയും കൂടെ തരണമെന്ന്. ഒരു നിമിഷം അന്തം വിട്ടു പോയി. ഇരുപത് വർഷം മുൻപ് ആദ്യമായി ബോംബെക്ക് പോയപ്പോഴും ഇതു പോലുള്ള അനുഭവം ഉണ്ടായിരുന്നു. അന്ന് ടാക്സി കൂലി Rs.120 രൂപയായിരുന്നു. കാശ് കൊടുത്ത് പഴ്സ് തിരിച്ചു ബാഗിൽ വെച്ചു. അപ്പോൾ പറയുന്നു, ഇരുപത് രൂപയാണ് തന്നതെന്ന്. നൂറ് രൂപ അയാൾ അപ്പോഴേക്കും മാറ്റിയിരിക്കുന്നു. അന്ന് ആകെ ദേഷ്യവും സങ്കടവുമൊക്കെയാണ് തോന്നിയത്. ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പറ്റിക്കലിന്റെ രീതിക്ക് മാറ്റം വന്നിട്ടില്ല.
2007 ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ അഭിമാനമാണ് ചെങ്കോട്ട . മധുരമുള്ള തും കയ്‌പേറിയതുമായ ധാരാളം ഓർമ്മകൾ എനിക്ക് സമ്മാനിച്ച സ്ഥലമാണിത് !