കഴുകൻ മലയിലെ ജൈന കിടക്കകൾ
തെങ്കാശിക്ക് അധികം അകലെയല്ലാതെ കോവിൽപ്പട്ടിക്കും ശങ്കരൻ കോവിലിനും ഇടയിലാണ് കളുഗുമലൈ (കഴുഗുമലൈ) എന്ന ചെറിയ പട്ടണം.
മലയാള പദം കഴുകൻമല എന്നാവണം. കോവിൽപ്പട്ടിയിൽ നിന്നും 22 കി.മി. ഉം എതാണ്ട് അത്രതന്നെ ദൂരം ശങ്കരൻ കോവിലിൽ നിന്നുമുണ്ട് ഇവിടേയ്ക്ക്. തിരുവനന്തപുരത്തു നിന്ന് തെന്മല-ചെങ്കോട്ട റൂട്ടാണ് എളുപ്പവഴി. തിരുനെൽവേലി വഴിയും പോകാം.
അതിരാവിലെ 5 മണിക്ക് പുറപ്പെട്ട് കുതിരൈമൊഴി വഴി തെരിക്കാട് എന്ന് വിളിക്കുന്ന ചുവന്ന മരുഭൂമി സന്ദർശിച്ച ശേഷമാണ് ഞങ്ങൾ കളുഗുമലയിലേക്ക് പുറപ്പെട്ടത്. തെരിക്കാട് നിന്ന് തിരുനെൽവേലി വഴി രണ്ട് മണിക്കൂറിലധികമുണ്ട് കളുഗുമലയിലേക്ക്. ഇടയ്ക്ക് ഉച്ചഭക്ഷണവും ഗൂഗിൾ മാപ്പിന് അറിവില്ലാതിരുന്ന പൂർണ്ണമായും തകർന്ന (ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലാണെന്ന് തോന്നുന്നു) ഒരു റോഡും കൂടി ചേർന്ന് പാഴാക്കിയ ഞങ്ങളുടെ സമയവും കഴിഞ്ഞ് 5 മണിയായി കളുഗുമലയിലെത്തിയപ്പോൾ. ബസ് സ്റ്റാൻറിനടുത്താണ് ശ്രി കളുഗുശാലമൂർത്തി മുരുഗൻ കോവിൽ. ക്ഷേത്രകവാടം കടന്നാലുള്ള കരിങ്കൽതൂൺ മണ്ഡപം ആനയിക്കുന്നത് കളുഗുമലയുടെ ചുവട്ടിലുള്ള ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലെ ശ്രീകോവിലിലേക്കാണ്. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ശ്രീകോവിലിൽ നിന്നും, പിന്നീട് ആ പ്രദേശങ്ങളിൽ നിന്നും ഖനനം ചെയ്തെടുത്ത ചിത്രങ്ങളുടെ സഹായത്താൽ 18-)0 നൂറ്റാണ്ടിൽ ദ്രാവിഡ വാസ്തുവിദ്യാശൈലിയിൽ കരിങ്കൽതൂൺ മണ്ഡപം ഉൾപ്പെടെ പുനർനിർമ്മിച്ചു എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിൽ 9 മണി പ്രവേശനമുള്ളതുകൊണ്ട് ആദ്യം ഞങ്ങൾ മലമുകളിലെ കാഴ്ചകൾക്കായി പോയി.
ബസ് സ്റ്റാൻറിൽ നിന്ന് 400 മീറ്റർ മുന്നോട്ട് പോകുമ്പോഴാണ് മലമുകളിലേക്കുള്ള പ്രവേശനം. വെയിലെല്ലാം മാറി പറ്റിയ സമയമായിരുന്നു. തുടക്കത്തിൽ ചെറിയ ചെരിവുള്ള പാറയിൽ കൊത്തിയുണ്ടാക്കിയ പടവുകളിലൂടെ മുന്നോട്ട് പോകുമ്പോൾ ഇടതുവശത്ത് ആദ്യം കാണുന്നതാണ് വെട്ടുവൻകോവിൽ. പ്രസിദ്ധമായ എല്ലോറയിലെ കൈലാസനാഥ ക്ഷേത്രത്തിൻറെ മാതൃകയിൽ ഒറ്റപ്പാറയിൽ ചതുരാകൃതിയിൽ മുകളിൽ നിന്ന് താഴേക്ക് കൊത്തിയെടുത്ത പൂർത്തീകരിക്കാത്ത ഹൈന്ദവ ക്ഷേത്രമാണിത്. എട്ടാം നൂറ്റാണ്ടിൽ പാണ്ഡ്യന്മാർ നിർമ്മിച്ചതാണ്. മുകളിൽ നിന്നും താഴേക്ക് നിർമ്മിച്ചിട്ടുള്ളതിനാൽ മുകളിലെ പാറയിൽ നിന്ന് പടവുകൾ ഇറങ്ങി വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. ഇപ്പോൾ ഗണപതിയാണ് ദേവത.
ഇവിടെ നിന്ന് തിരികെ മുകളിലെത്തി വീണ്ടും മുന്നോട്ട് പോയാൽ പിന്നെ കുറച്ചുകൂടി കുത്തനെയുള്ള കയറ്റമാകുന്നു. നേരെ ചെല്ലുന്നത് ജൈന ബെഡ്സ് സൈററിലിലേക്കാണ്. ലംബമായ പാറകളിൽ ജൈനമത തീർത്ഥങ്കരന്മാരുടെ രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നതിനെയാണ് ജൈന ബെഡ്സ് എന്നു പറയുന്നത്. മലയുടെ ഏതാണ്ട് മദ്ധ്യഭാഗത്താണിത്. അവിടെ നിന്നും വീണ്ടും കുത്തനെയുള്ള കൽപ്പടവുകൾ കയറി മലയുടെ ഏറ്റവും മുകളിലെത്തിയാൽ ആ കൊച്ചു പട്ടണത്തിൻറെ 360 ഡിഗ്രി കാഴ്ചയാണ്. ഞങ്ങളെത്തിയപ്പോൾ സൂര്യൻ അസ്തമിക്കാറായിരുന്നു. കുറച്ചുനേരം അവിടെയിരുന്ന് വശ്രമിച്ച ശേഷം താഴേയ്ക്കിറങ്ങി കളുഗുശാലമൂർത്തി ക്ഷേത്രവും സന്ദർശിച്ച് ശേഷം 7 മണിയോടുകൂടി അവിടെ നിന്നും തിരിച്ച് ശങ്കരൻകോവിൽ - ചെങ്കോട്ട വഴി മടക്കയാത്ര.